Tuesday, 3 March 2015

വെള്ളം

’ആരെയും കാണുന്നില്ലല്ലോ , ഇനി എല്ലാരും വല്ല യാത്രയ്‍ക്കും പോയതായിരിക്കുമോ?’ അയാള്‍ ആത്മഗതം പറഞ്ഞു. ’ഹൊ! ഈ വെയിലാണ് സഹിക്കാന്‍ പറ്റാത്തത്. കാപ്പി കുടിച്ച് ഇറങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയ നടപ്പാണ്. ഇതുവരെ ഒരു കസ്റ്റമറെപോലും ഒത്തു കിട്ടിയിട്ടില്ല. ആദ്യ ദിവസമായിട്ടു തന്നെ ഇങ്ങനെ’. ഇരുവശത്തും വീടുകളുള്ള സിമെന്റിട്ട പാതയില്‍ അയാള്‍ ഒറ്റയ്‍ക്കായിരുന്നു. വിയര്‍പ്പുക്കൊണ്ട് അവിടിവിടെ നനഞ്ഞ ഇളം നീല നിറത്തിലുള്ള ഷര്‍ട്ട്‌, കറുത്ത പാന്റ്, പൊടി കൊണ്ട് നിറം മാറിയ കറുത്ത ഷൂസ്, ഇടത് ചുമലില്‍ ***** വാട്ടര്‍ പ്യുരിഫയര്‍ കമ്പനിയുടെ  ബാഗ്‌, വലതു കൈയില്‍ ഒരു ചെറിയ പെട്ടി. അയാള്‍ ഇടതു കയില്‍ കെട്ടിയ വാച്ചിലേക്ക് നോക്കി. സമയം പന്ത്രണ്ട് കഴിഞ്ഞു. ഇടതു പോക്കറ്റില്‍ നിന്നും ഒരു തൂവാല എടുത്ത് അയാള്‍ മുഖത്തെ വിയര്‍പ്പു തുള്ളികള്‍ തുടച്ചു മാറ്റി. ഇനി നടന്നിട്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ലെന്ന് അയാള്‍ക്ക് തോന്നി. എങ്കിലും കുറച്ച് കൂടി മുന്‍പോട്ട് പോയിട്ട് തിരിച്ചുപോകാം എന്ന് കരുതി അയാള്‍ നടപ്പ് തുടര്‍ന്ന്.
                 ദൂരെ ഒരു ഗേറ്റിന് മുന്‍പില്‍ ഒരാളെ കണ്ടപ്പോള്‍ അയാള്‍ നടത്തത്തിന്റെ വേഗത കൂട്ടി. ’ഈശ്വരാ, ഇതെങ്കിലും ഒന്നു നടന്നാ മതിയായിരുന്നു.’ ആ വലിയ വീടിന്റെ ഗേറ്റിന് മുന്‍പില്‍ അയാള്‍, ചുട്ടൂപ്പൊള്ളുന്ന വെയിലത്ത്‌ നിലത്ത് ഇരിക്കുകയായിരുന്നു. അറുപത് കഴിഞ്ഞ പ്രായം, തല നിറയെ നീണ്ട കറുപ്പും വെളുപ്പും റോമങ്ങള്‍, ഒരു കൈലി മാത്രമാണ് ധരിച്ചിരിക്കുന്നത്‌, ചെരുപ്പുപോലുമില്ല. റെപ്പ് അയാളുടെ അടുത്തെത്തി. ’ഇനി വല്ല ഭ്രാന്തനോ മറ്റോ ആയിരിക്കുമോ?’ അയാള്‍ ചിന്തിച്ചു.
’ഇവിടെ ആരുമില്ലേ, ചേട്ടാ?’
ഗേറ്റിന് മുന്‍പില്‍ ഇരുന്ന മനുഷ്യന്‍ അയാള്‍ വരുന്നത് കാണുന്നുണ്ടായിരുന്നു. അയാള്‍ റെപ്പിനെ അടിമുടി ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു, ’ഇല്ലല്ലോ, മോനെ’
’എപ്പോ വരും?’
’അവരിനി വരില്ല.’
’അയ്യോ! അപ്പോ അതും പോയി.’ അയാള്‍ നെടുവീര്‍പിട്ടു. ’ഇനി എന്ത് ചെയ്യും? ഇയാളോട് വേറെ ആരെയെങ്കിലും പരിചയപ്പെടുത്തി തരാന്‍ പറഞ്ഞാലോ?’
റെപ്പ് ചോദിച്ചു, ’ഇവിടെ ചേട്ടന് പരിചയമുള്ള വേറെ ആരെങ്കിലും ഉണ്ടോ?’
വൃദ്ധന്‍ നെറ്റി ചുളിച്ച് സംശയത്തോട്‌ കൂടി അയാളോട് ചോദിച്ചു, ’അതെന്തിനാണ്?’
വലതു കൈയിലെ പെട്ടി അല്‍പം ഉയര്‍ത്തി കാണിച്ചുക്കൊണ്ടായാള്‍ മറുപടി പറഞ്ഞു, ’എന്റെ കൈയിലെ ഈ ഉപകരണം കാണിക്കാനാണ്.’
ആ പെട്ടിയെ തന്നെ നോക്കിക്കൊണ്ട് അയാള്‍ ചോദിച്ചു, ’എന്ത് ഉപകരണം?’
’ഇതാണ് വാട്ടര്‍ പ്യുരിഫയര്‍. ഞങ്ങളുടെ കന്പനിയുടെ പുതിയ ഉല്പന്നമാണ്.’ പുഞ്ചിരിച്ചുക്കൊണ്ട് റെപ്പ് മറുപടി പറഞ്ഞു.
നെറ്റി ചുളിച്ചുക്കൊണ്ടയാള്‍ ചോദിച്ചു, ’വാട്ടര്‍ പ്യുരിഫയരോ? അതെന്താ സാധനം?’
മുഖത്തെ പുഞ്ചിരി മായാതെ അയാള്‍ മറുപടി പറഞ്ഞു, ’ചേട്ടാ, ഇതാണ് വെള്ളം ശുദ്ധീകരിക്കുന്ന ഉപകരണം. ഇത് പ്രവൃത്തിപ്പിക്കുന്നതിനു കറണ്ട് വേണ്ട. ഒരു പാത്രം വെള്ളം തന്നാല്‍ ഞാനിതിന്റെ പ്രവര്‍ത്തനം കാണിച്ചു തരാം.’
വളരെ ഉത്സാഹത്തൊടുക്കൂടി റെപ്പ് വലതു കൈയിലെ പെട്ടി തുറക്കാന്‍ ആരംഭിച്ചപ്പോള്‍ വൃദ്ധന്‍  പുഞ്ചിരിച്ചുക്കൊണ്ട് പറഞ്ഞു, ’മോനേ, ഒരു പാത്രം പോയിട്ട് ഒരു ഗ്ലാസ്‌ വെള്ളം പോലും ഇവിടെയില്ല. വെള്ളത്തിന്‌ വലിയ ക്ഷാമമാണ്. കിണറെല്ലാം വറ്റി.’ തന്റെ പിന്നിലെ വലിയ വീട് ചൂണ്ടി കാണിച്ചുക്കൊണ്ടയാള്‍ തുടര്‍ന്നു, ’ദാ, ഈ വീട് കണ്ടോ? വെള്ളത്തിനുള്ള ക്ഷാമം കൊണ്ട് വില്‍ക്കാന്‍ വച്ചിരിക്കുകയാ. ഇവിടെയുള്ളവരെല്ലാം കലക്ടറേറ്റിനു മുന്നില്‍ സമരം ചെയ്യാന്‍ പോയിരിക്കുകയാണ്. വെള്ളം ഉണ്ടെങ്കിലല്ലേ ഈ സാധനത്തിന്റെ ആവശ്യമുള്ളു.’
ഇത് കേട്ടപ്പോള്‍ റെപ്പിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. അയാള്‍ക്ക് തല കറങ്ങുന്നത് പോലെ തോന്നി.
                                                           ****************

’തള്ളാതെടോ’ മുന്‍പില്‍ നില്‍ക്കുന്ന മനുഷ്യന്‍ തന്റെ പിന്നിലുള്ളവനോട് പറഞ്ഞു. ’പുറകീന്ന് തള്ളുന്നോണ്ടാടോ, ഇയാള് ഒന്ന് ക്ഷമിക്ക്’ പുച്ഛഭാവത്തോട്ക്കൂടി അയാള്‍ മറുപടി പറഞ്ഞു. പൊതുജനതാല്പര്യാര്‍ഥം പണിത ആ സര്‍ക്കാര്‍സ്ഥാപനത്തിന് മുന്‍പില്‍ ഒരു വലിയ നിര തന്നെ ഉണ്ടായിരുന്നു. മാസാവസാനമായത് കൊണ്ടായിരിക്കാം, പതിവിലും അധികം ആളുകളും പെരുമ്പാമ്പിനെപോലെ വളഞ്ഞ് നീണ്ട ക്യുവും.            
’ഓഫീസിന്നു നേരത്തെ വന്നിട്ടും വെല്യ ഉപകാരൊന്നു ഇല്ല.’ ഒരുവന്‍ പറഞ്ഞു
’സാധനോം വാങ്ങി നേരത്തെ വീട്ടില്‍ പോയി കലാപരിപാടികള്‍ തുടങ്ങാമെന്ന് വിചാരിച്ചതാ. നടക്കൂന്ന് തോന്നുന്നില്ല.’ മറ്റൊരുവന്റെ സങ്കടം ഇതായിരുന്നു.
’എടാ നിങ്ങള് തുടങ്ങിക്കോ, നാലാമത്തെ പെഗില്‍ ഐസ് ക്യൂസ് വീഴുംബഴേക്കും ഞാന്‍ സാധനവുമായി എത്തിയിരിക്കും.’ ഒരുവന്‍ ഫോണിലൂടെ കൂട്ടുക്കാരനോടു പറഞ്ഞു.
’ഉം പിന്നെ...മോഹന്‍ലാലാന്നാ വിചാരം’ കേട്ടുക്കൊണ്ട് നിന്ന മറ്റൊരു ചെറുപ്പക്കാരന്‍ പറഞ്ഞു.
’ഈ സര്‍കാരിനു കൗണ്ടറിന്റെ എണ്ണമൊന്നു വര്‍ദ്ധിപ്പിച്ചൂടെ?’
’ഈ ഒന്നാം തീയ്യതിയുള്ള അവധി ഒന്ന് മാറ്റിക്കൂടെ?’
’ഇയാള് കുറെ നേരമായല്ലോ തള്ളാന്‍ തുടങ്ങിയിട്ട്. എടോ, ഞങ്ങളും വാങ്ങാന്‍ വന്നവരാ.’
ഏറ്റവും പുറകില്‍ നിന്നവന്റെ ചിന്ത മറ്റൊന്നായിരുന്നു, ’ഇനി ഞാനവിടെത്തുമ്പോഴേക്കും സ്റ്റോക്ക് തീരുമോ?’
’സാധനം’ കിട്ടിയ ചിലര്‍ മുക്കിലും മൂലയിലും ’കലാപരിപാടികള്‍’ ആരംഭിച്ചു.
ഒരുവന്‍ കയ്യിലെ കുപ്പിയെ നൊക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു ’ഇത് കഴിഞ്ഞിട്ട് വേണം നാളത്തേക്കുള്ളതും കൂടി വാങ്ങാന്‍.’
’മതിയെടാ, ആ കുപ്പിയെങ്കിലും ബാക്കിവെക്ക്.’
അവസാനത്തെ തുള്ളിയും അകത്താക്കിക്കൊണ്ട് അവന്‍ കുഴഞ്ഞ സ്വരത്തില്‍ കൂട്ടുക്കാരനോട്  മറുപടി പറഞ്ഞു, ’കേട്ടിട്ടില്ലെടാ, വെള്ളം അമൂല്യമാണ്‌. അത് പാഴാക്കരുതെന്ന്.’ അത് പറഞ്ഞുക്കൊണ്ട് അവന്‍ നിലത്ത് കിടന്നു.
               ഈ സമയം ഇടയില്‍ കയറി നില്‍ക്കാന്‍ ശ്രമിച്ച വൃദ്ധനെ ക്യൂവിലുണ്ടായിരുന്നവര്‍ തള്ളിമാറ്റി.
’മക്കളേ, എനിക്ക്  കുറേ നേരം നി‍ക്കാന്‍ പറ്റില്ല. ഞാനും കൂടി ഇവിടെ ഒന്ന് നിന്നോട്ടേ. മേടിച്ചിട്ട് വേഗം പൊക്കൊളാം.’
’ഞങ്ങളും വേഗം പോകാന്‍ വന്നവരു തന്നെയാ. അമ്മാവന്‍ പുറകിലോട്ട് ചെല്ല്. ഉം ഉം ......’
ആ വൃദ്ധന്‍ ക്യൂവിലുള്ള മറ്റുള്ളവരോട് യാചിച്ചു. എങ്കിലും അയാളെ ഇടയില്‍ കയറ്റി നിര്‍ത്താന്‍ ആരും തയ്യാറായില്ല. അയാള്‍ ഏറ്റവും പുറകില്‍ പോയി നിന്നു.
           കുറെ നേരം നിന്നപ്പോഴേക്കും അയാള്‍ക്ക് കാലുവേദനയും ദേഹാസ്വാസ്ഥ്യവും തോന്നിത്തുടങ്ങി. അയാള്‍ ക്യൂവില്‍ നിന്നിറങ്ങി നടന്നു. ആ സ്ഥാപനത്തില്‍ നിന്ന് പത്തടി പുറകില്‍ അയാള്‍ വീണു. ക്യൂവിലുണ്ടായിരുന്നവരാരും അയാളെ സഹായിക്കാന്‍ പോയില്ല. അവരോരോരുത്തരും ചിന്തിച്ചു,
’ആരെങ്കിലും അയാളെ സഹായിക്കാതിരിക്കില്ല. ഞാന്‍ സഹായിച്ച് തിരിച്ചുവന്നാല്‍ ചിലപ്പോള്‍ ഏറ്റവും പുറകില്‍ പോയി നില്‍ക്കേണ്ടി വരും. ഇനി തിരിച്ചു വരാന്‍ പറ്റിയിലെങ്കിലോ? പുലിവാലാകും.’
’അയാള്‍ അടുത്ത് വന്നപ്പഴേ ’വെള്ള’ത്തിന്റെ മണമടിക്കുന്നുണ്ടായിരുന്നു. ബോധം വരുമ്പോ  എഴുന്നേറ്റു പൊക്കോളും.’
’മുമ്പിലുള്ള ആരെങ്കിലും പോയാ മതിയായിരുന്നു. എന്നാ ഈ ക്യൂവൊന്നു പെട്ടന്ന് തീരുമായിരുന്നു.’
ക്യൂവിലുണ്ടായിരുന്നവര്‍ ആരും അയാളെ സഹായിക്കാന്‍ മുന്‍കൈയെടുത്തില്ല.
സമയം രാത്രിയോടടുക്കും തോറും ക്യൂവിന്റെ നീളം കൂടികൊണ്ടേയിരുന്നു.  
[Article from the annual magazine, Kalpa 2014, of IISER Pune] 



No comments:

Post a Comment